വാഷിംഗ്ടൺ ഡിസി: ഇറാൻ വിഷയത്തിൽ ചർച്ചയും ഭീഷണിയുമെന്ന ഇരട്ട നില തുടർന്ന് അമേരിക്ക.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ കടലിലേക്കയച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പലാണ് കരീബിയൻ കടലിൽനിന്നു പശ്ചിമേഷ്യയിലേക്കു നീങ്ങിത്തുടങ്ങിയത്.
ഇറാനെതിരേ സൈനിക നടപടി ട്രംപ് പരിഗണിക്കുന്നതായ വാർത്തകൾക്കിടെയാണു പുതിയ നീക്കം. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും രണ്ടാഴ്ച മുമ്പ് പശ്ചിമേഷ്യൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് ജെറാൾഡ് ആർ. ഫോർഡ്കൂടി ചേരുക. ഇക്കാര്യം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ജെറാൾഡ് ആർ ഫോർഡിൽനിന്നുള്ള യുദ്ധവിമാനങ്ങളാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യത്തിൽ പങ്കെടുത്തത്.
അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നോ ഫാർ ഈസ്റ്റിൽനിന്നോ ഒരു വിമാനവാഹിനിക്കപ്പലിന് ഇസ്രയേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയം എടുക്കും.